Leader Page
ഐക്യകേരളത്തിലെ ആദ്യ തെരഞ്ഞെടുപ്പും സർക്കാരും കേരളത്തെ അന്തർദേശീയ ശ്രദ്ധയിലേക്കു കൊണ്ടുവന്നു. വോട്ടെടുപ്പിലൂടെ അധികാരത്തിലെത്തിയ ലോകത്തിലെ രണ്ടാമത്തെ കമ്യൂണിസ്റ്റ് സർക്കാർ എന്ന പ്രത്യേകതയാണ് ഇതിനു കാരണമായത്.
ഇറ്റലിയാൽ ചുറ്റപ്പെട്ട സാൻ മരീനോ എന്ന ചെറുരാജ്യത്തു മാത്രമാണ് ഇതിനു മുന്‍പു കമ്യൂണിസ്റ്റ് പാർട്ടി ബാലറ്റിലൂടെ അധികാരത്തിലെത്തിയിട്ടുള്ളത്. 1945ൽ അധികാരത്തിലേറിയ കമ്യൂണിസ്റ്റ് പാർട്ടി ഉൾപ്പെട്ട സാൻമരീനോയിലെ സർക്കാർ കേരളത്തിൽ കമ്യൂണിസ്റ്റ് സർക്കാർ അധികാരത്തിലെത്തി ആറു മാസത്തിനകം നിലംപൊത്തി.
സ്വാതന്ത്ര്യാനന്തരം തിരുവിതാംകൂറിലും പിന്നീട് തിരു-കൊച്ചിയിലും അധികാരമേറ്റ സർക്കാരുകൾ ആഭ്യന്തരപ്രശ്നങ്ങൾ മൂലം തുടർച്ചയായി തകർന്നുകൊണ്ടിരുന്നു. കോണ്‍ഗ്രസിനോട് സാധാരണക്കാർക്കിടയിൽ മടുപ്പുണ്ടാക്കാൻ ഇതു വഴിതെളിച്ചു.
ഇതേസമയം, കമ്യൂണിസ്റ്റ് പാർട്ടി സാധാരണക്കാർക്കും തൊഴിലാളികൾക്കും അധസ്ഥിതർക്കുമിടയിലിറങ്ങി പ്രവർത്തിച്ചു ശക്തിപ്പെട്ടു വരികയായിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഭാഷാ അടിസ്ഥാനത്തിലുള്ള സംസ്ഥാന പുനഃസംഘടനയ്ക്കു ശേഷം 1957ൽ കേരളത്തിലെ ആദ്യ പൊതുതെരഞ്ഞെടുപ്പു നടക്കുന്നത്.
കമ്യൂണിസ്റ്റ് പാർട്ടി അധികാരത്തിലേക്ക്
രാജ്യത്തിനു സ്വാതന്ത്ര്യം ലഭിച്ചു പത്തു വർഷം തികയുന്നതിനു മുന്‍പ് കേരളം കമ്യൂണിസ്റ്റ് പാർട്ടിക്ക് കൈകൊടുത്തു. 1957 ഏപ്രിൽ ഒന്നിനു തെരഞ്ഞെടുപ്പു ഫലം വന്നപ്പോൾ 126 അംഗ നിയമസഭയിൽ സിപിഐക്ക് 60 അംഗങ്ങൾ. അഞ്ചു കമ്യൂണിസ്റ്റ് സ്വതന്ത്രർ കൂടിയായപ്പോൾ കമ്യൂണിസ്റ്റ് പാർട്ടിക്ക് ഒറ്റയ്ക്കു ഭരിക്കാനായി. ഏപ്രിൽ അഞ്ചിന് ഇഎംഎസ് നന്പൂതിരിപ്പാട് മുഖ്യമന്ത്രിയായി 11 അംഗ മന്ത്രിസഭ അധികാരമേറ്റു. തലസ്ഥാനനഗരമായ തിരുവനന്തപുരത്തേക്ക് ആർത്തിരന്പിയെത്തിയ പതിനായിരങ്ങൾ നഗരത്തെ ചെങ്കടലാക്കി മാറ്റി.
കമ്യൂണിസ്റ്റ് പാർട്ടിയിലെ പ്രമുഖനായിരുന്ന ആർ. ശങ്കരനാരായണൻ തന്പിയായിരുന്നു സ്പീക്കർ. കോണ്‍ഗ്രസിലെ പി.ടി. ചാക്കോ പ്രതിപക്ഷ നേതാവും.
ആവേശം, ആശങ്കകൾ
കമ്യൂണിസ്റ്റ് സർക്കാർ അധികാരത്തിലേറിയ ചരിത്രസംഭവം പുരോഗമന ചിന്താഗതിക്കാരിലും കർഷകത്തൊഴിലാളികളിലും അടിച്ചമർത്തപ്പെട്ടു കിടന്നിരുന്ന പിന്നാക്ക വിഭാഗക്കാർക്കിടയിലും വലിയ ആവേശമാണു സൃഷ്ടിച്ചത്. എന്നാൽ, കമ്യൂണിസത്തോടുള്ള ഭീതി വലിയൊരു വിഭാഗം ജനങ്ങൾക്കിടയിൽ ആശങ്കയും സൃഷ്ടിച്ചു.
കമ്യൂണിസ്റ്റുകാർ ഈശ്വരനിഷേധികളാണെന്നും മതവിശ്വാസത്തിനു തടയിടുമെന്നും മറ്റുമുള്ള ആശങ്കയും ഭയവും വിശ്വാസികൾക്കിടയിലുമുണ്ടായി. അതുകൊണ്ടുതന്നെ സർക്കാരിന്റെ ഓരോ നീക്കങ്ങളെയും സംശയത്തോടെയാണ് ഇക്കൂട്ടർ വീക്ഷിച്ചിരുന്നത്.
കാർഷിക നിയമവും വിദ്യാഭ്യാസ നിയമവും
ഇടതുപക്ഷം വിപ്ലവകരമെന്നും മറുപക്ഷം അപകടകരമെന്നും വിശേഷിപ്പിച്ച രണ്ടു നിയമനിർമാണങ്ങൾ ഇഎംഎസ് സർക്കാരിന്റെ കാലത്തുണ്ടായി. കൃഷിഭൂമിയിൽ കർഷകർക്ക് അവകാശം നൽകുന്ന കാർഷിക ബന്ധ നിയമവും സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളെ സർക്കാർ നിയന്ത്രണത്തിലാക്കുന്ന വിദ്യാഭ്യാസ നിയമവുമായിരുന്നു അത്. കാലാവധി പൂർത്തിയാക്കാതെ സർക്കാർ പുറത്താകുന്നതിലേക്കു നയിച്ചതും ഈ രണ്ടു നിയമങ്ങൾ തന്നെയായിരുന്നു.സർക്കാർ അധികാരത്തിലേറി ഒരാഴ്ച തികയുന്നതിനു മുന്‍പായി ഒഴിപ്പിക്കൽ നിരോധന ഓർഡിനൻസ് പുറപ്പെടുവിച്ചു.
സമഗ്രമായ കാർഷിക ബന്ധ നിയമം കൊണ്ടുവരുന്നതു വരെ കൃഷിഭൂമിയിൽ സ്ഥിരാവകാശമില്ലാത്ത കർഷകർക്കു സംരക്ഷണം നൽകുന്നതിനു വേണ്ടിയായിരുന്നു ഈ ഓർഡിനൻസ് കൊണ്ടുവന്നത്. വൈകാതെ കാർഷിക ബന്ധ നിയമം കൊണ്ടുവരുമെന്നു റവന്യുമന്ത്രി ആയിരുന്ന കെ.ആർ. ഗൗരിയമ്മ പ്രഖ്യാപിക്കുകയും ചെയ്തു.
1957 ഡിസംബർ 21നു കെ.ആർ. ഗൗരിയമ്മ നിയമസഭയിൽ കാർഷിക ബന്ധ ബിൽ അവതരിപ്പിച്ചു. വൻകിട ഭൂവുടമകൾ ഉൾപ്പെടെ ബില്ലിനോട് എതിർപ്പ് അറിയിച്ചു. കുട്ടനാട്ടിലെയും മറ്റും ചില ഭൂവുടമകൾ കൃഷിഭൂമി തരിശിടുമെന്നു ഭീഷണി മുഴക്കി. മറുവശത്തു കർഷകത്തൊഴിലാളികളും സംഘടിച്ചു. ബില്ലിന് അനുകൂലമായി കർഷക സംഘത്തിന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് വന്പൻ പ്രകടനം നടന്നു. അവകാശങ്ങൾക്കായി സംഘടിച്ച കർഷകത്തൊഴിലാളികളും ജന്മിമാരുടെ ആളുകളും തമ്മിൽ പല സ്ഥലങ്ങളിലും ഏറ്റുമുട്ടൽ നടന്നു.
“നമ്മളു കൊയ്യും വയലെല്ലാം നമ്മുടേതാകും പൈങ്കിളിയേ...”എന്നു കർഷകത്തൊഴിലാളികൾ ആവേശത്തോടെ പാടിനടന്നു.
1959ൽ പാസാക്കിയ ബിൽ രാഷ്ട്രപതിയുടെ അനുമതിക്കായി സമർപ്പിച്ചെങ്കിലും തിരിച്ചയച്ചു. പിന്നീട് 1960ൽ ബിൽ പാസാക്കുകയും 1961ൽ അനുമതി ലഭിക്കുകയും ചെയ്തു. കാർഷിക ബന്ധ ബിൽ ഭൂവുടമകളെയും ജന്മിമാരെയും കമ്യൂണിസ്റ്റ് സർക്കാരിനെതിരാക്കി.
സ്വകാര്യ സ്കൂൾ മാനേജർമാരെ നിയന്ത്രിക്കുന്നതിനുള്ള വിദ്യാഭ്യാസ ബിൽ 1957 ജൂലൈ ഏഴിന് അവതരിപ്പിച്ചപ്പോൾതന്നെ വ്യാപകമായ എതിർപ്പ് ഉയർന്നു. സെലക്ട് കമ്മിറ്റിക്ക് അയച്ച ബിൽ സെപ്റ്റംബർ രണ്ടിനു പാസാക്കിയെങ്കിലും രാഷ്ട്രപതി ഇതു സുപ്രീംകോടതിയുടെ പരിശോധനയ്ക്ക് അയച്ചു.
ന്യൂനപക്ഷാവകാശങ്ങൾ കവരുന്ന വ്യവസ്ഥകൾ നീക്കംചെയ്യണമെന്ന സുപ്രീകോടതിയുടെ ഉപദേശം സഹിതം രാഷ്ട്രപതി മടക്കി അയച്ച ബില്ലിൽ ഭേദഗതികൾ വരുത്തി 1959 ഡിസംബറിൽ പാസാക്കി.ജനുവരിയിൽ ബില്ലിന് അംഗീകാരം ലഭിക്കുകയും ചെയ്തു.
ഒരണ സമരം
കുട്ടനാട്ടിലെ ബോട്ട് സർവീസുകളിലെ നിരക്കുകൾ ഉയർത്തിയതിനെതിരേ കെഎസ്യുവിന്റെ നേതൃത്വത്തിൽ ആരംഭിച്ച സമരം വന്പൻ വിദ്യാർഥി പ്രക്ഷോഭമായി മാറി.
1958 ജൂലൈ 14ന് ആരംഭിച്ച സമരം ഓഗസ്റ്റ് മൂന്നിനാണ് അവസാനിച്ചത്. സമരത്തിനിടയിൽ വിദ്യാർഥികൾക്കു നേരേ നിരവധി തവണ ഭീകരമായ ലാത്തിച്ചാർജ് നടന്നു. ഈ സമരത്തിൽനിന്നു ജ്വലിച്ചുയർന്നുവന്ന വിദ്യാർഥി നേതാവായ എം.കെ. രവീന്ദ്രൻ എന്ന പത്തൊന്പതുകാരനാണ് പിന്നീട് കേരള രാഷ്ട്രീയത്തിലെ വൻമരമായി മാറിയ വയലാർ രവി.
ആന്ധ്ര അരി കുംഭകോണം
ഇതിനിടെ ഒരു അഴിമതി ആരോപണവും സർക്കാരിനെതിരേ ഉയർന്നു. അരി ക്ഷാമം രൂക്ഷമായപ്പോൾ ആന്ധ്രയിൽനിന്ന് 5,000 ടണ്‍ അരി ഇറക്കുമതി ചെയ്തു. ഈ ഇടപാടിൽ അഴിമതിയുണ്ടെന്ന് കോണ്‍ഗ്രസ് അംഗം ടി.ഒ. ബാവ ആരോപിച്ചു. ജസ്റ്റീസ് പി.ടി. രാമൻ നായരെ ജുഡീഷൽ കമ്മീഷനായി നിയമിച്ച് അന്വേഷണം നടത്തി.
സർക്കാരിന് ഒന്നര ലക്ഷം രൂപ നഷ്ടമുണ്ടായി എന്നു മാത്രമായിരുന്നു കമ്മീഷന്റെ കണ്ടെത്തൽ. ഭക്ഷ്യമന്ത്രി ആയിരുന്ന കെ.എസ്. ജോർജിനെതിരേ ആയിരുന്നു ആരോപണം. ഐക്യ കേരളത്തിലെ ആദ്യത്തെ അഴിമതി ആരോപണം എന്ന നിലയിൽ ആന്ധ്ര അരി കുംഭകോണം കേരള രാഷ്ട്രീയത്തിൽ ഇന്നും ഇടയ്ക്കിടെ ചർച്ച ചെയ്യപ്പെടുന്നു.
(തുടരും)
SUNDAY DEEPIKA
കേരളത്തിൽ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത് ജയിൽവാസമനുഭവിച്ച വനിതകളിലെ മുൻനിരക്കാരി. അധ്യാപനവൃത്തി വേണ്ടെന്നുവച്ച് പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകുകയും ദേശീയപ്രസ്ഥാനത്തിന്റെ സമരമുഖങ്ങളിലേക്ക് ആയിരങ്ങളെ ആകർഷിക്കുകയും ചെയ്ത ധീരവനിത... അവർ ചരിത്രത്തിൽ അടയാളപ്പെടാതെ പോയത് എന്തുകൊണ്ടാവാം...
1937 ജനുവരി. തിരുവിതാംകൂർ ക്ഷേത്രപ്രവേശന വിളംബരത്തിനുശേഷം നടത്തിയ ആഘോഷത്തിൽ പങ്കെടുക്കാൻ മഹാത്മാഗാന്ധി തിരുവനന്തപുരത്തു വന്ന സമയം. പൊതുയോഗം കഴിഞ്ഞ് അതിഥിമന്ദിരത്തിലെത്തിയപ്പോൾ അവിടെ തിരക്കുകളിൽനിന്നൊഴിഞ്ഞ് ആരും ശ്രദ്ധിക്കാത്ത ഒരു മൂലയിൽ ക്ഷീണിതയായ ഒരു സ്ത്രീയിരിക്കുന്നു. ആ ഭാഗത്തേക്കു വിരൽചൂണ്ടി ഗാന്ധിജി ചോദിച്ചു: ആരാണ് അവിടെ?
"അത് കാർത്യായനി അമ്മ...' ചങ്ങനാശേരി പരമേശ്വരൻപിള്ള പറഞ്ഞു. ഗാന്ധിജി അവരെ വിളിച്ച് അടുത്തിരുത്തി ചോദിച്ചു: "ഖാദി പ്രവർത്തനമൊക്കെ എങ്ങനെയിരിക്കുന്നു?...'
അവരൊന്നു പരിഭ്രമിച്ച് അല്പനേരം ഒന്നും മിണ്ടാതെനിന്നു...
പിന്നീടു നടന്ന സംഭാഷണങ്ങളിലേക്ക് പോകുംമുന്‍പ് ആരാണ് കാർത്യായനി അമ്മ എന്നറിയാം.
കേരളത്തിൽ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത് ജയിൽവാസമനുഭവിച്ച വനിതകളിലെ മുൻനിരക്കാരി. അധ്യാപനവൃത്തി വേണ്ടെന്നുവച്ച് ബ്രിട്ടീഷ്വിരുദ്ധ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകുകയും ദേശീയപ്രസ്ഥാനത്തിന്റെ സമരമുഖങ്ങളിലേക്ക് ആയിരങ്ങളെ ആകർഷിക്കുകയും ചെയ്ത ധീരവനിത... ഗാന്ധിജിയുടെ ആഹ്വാനമുൾക്കൊണ്ട് കേരളത്തിൽ ഉപ്പുസത്യഗ്രഹത്തിനും നിയമലംഘന സമരങ്ങൾക്കും ഗുരുവായൂർ സത്യഗ്രഹത്തിനും നേതൃത്വംനൽകുകയും,
നീതി നിഷേധിക്കപ്പെടുന്ന സാധാരണക്കാർക്കുവേണ്ടി നിലകൊള്ളാൻ നിയമപഠനം പൂർത്തിയാക്കി അഭിഭാഷകയാവുകയും ചെയ്ത വനിത... എന്നാൽ മുക്കാപ്പുഴ കാർത്യായനി അമ്മ എന്നറിയപ്പെട്ട എം. കാർത്യായനി അമ്മയുടെ പേര് ചരിത്രത്തിൽനിന്ന് ബഹിഷ്കരിക്കപ്പെട്ടു. സമരമുഖങ്ങളിൽ ജ്വലിച്ച അവർ കേരളത്തിന്റെ സ്വാതന്ത്ര്യസമര ചരിത്രത്തിലും സ്ത്രീമുന്നേറ്റ ചരിത്രത്തിലും കൃത്യമായി അടയാളപ്പെടാതെപോയി.
ഗാന്ധിദർശനങ്ങളുടെ തിളക്കം
തൃശൂർ നഗരത്തിനടുത്ത പൂങ്കുന്നത്ത് പുല്ലാട്ട് ഗോവിന്ദമേനോന്റെയും മുക്കാപ്പുഴ കല്യാണിയമ്മയുടെയും മകളായി 1907ലാണ് കാർത്യായനി ജനിച്ചത്. തൃശൂർ വിക്ടോറിയ ജൂബിലി ഗേൾസ് സ്കൂളിലും (ഇപ്പോൾ മോഡൽ ഗേൾസ് സ്കൂൾ) എറണാകുളം മഹാരാജാസ് കോളജിലുമായിരുന്നു വിദ്യാഭ്യാസം. 1927ൽ ജീവശാസ്ത്രത്തിൽ ബിരുദം നേടിയ കാർത്യായനി പിന്നീട് കൊച്ചി ഗവണ്മെന്റ് സർവീസിൽ അധ്യാപികയായി ജോലിയിൽ പ്രവേശിച്ചു. പൂർവ വിദ്യാലയമായ തൃശൂർ വിക്ടോറിയ ജൂബിലി സ്കൂളിൽത്തന്നെ കാർത്യായനി നിയമിതയായി.
മഹാത്മാഗാന്ധിയുടെ ആദർശങ്ങളിൽ ആകൃഷ്ടയായ കാർത്യായനി ദേശീയപ്രസ്ഥാനത്തിലേക്കു കടന്നുവരികയായിരുന്നു. 1928ൽ ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസിൽ ചേർന്നു പ്രവർത്തനം തുടങ്ങി. ചർക്കയുടെയും ഖാദിയുടെയും പ്രചാരണത്തിന് നേതൃത്വം നൽകി.
മണികണ്ഠനാൽത്തറയിലെ പ്രസംഗം
സിവിൽ നിയമലംഘന പ്രസ്ഥാനത്തിന്റെ ഭാഗമായി 1930 ൽ ഗാന്ധിജി ആരംഭിച്ച ഉപ്പുസത്യഗ്രഹം കാർത്യായനി അമ്മയെ ആവേശഭരിതയാക്കി. മദ്യനിരോധനം, വിദേശവസ്ത്ര ബഹിഷ്കരണം എന്നീ പ്രവർത്തനങ്ങളിൽ വ്യാപൃതയായി. 1930 മേയ് അഞ്ചിന് ഗാന്ധിജി അറസ്റ്റ് ചെയ്യപ്പെട്ടു. അറസ്റ്റിൽ പ്രതിഷേധിച്ച് തൃശൂർ തേക്കിൻകാട് മൈതാനിയിലെ മണികണ്ഠനാൽത്തറയിൽ നടന്ന യോഗത്തിൽ, പൂർണഹൃദയത്തോടെ രാഷ്ട്രസേവനത്തിനായി മുന്നിട്ടിറങ്ങാൻ ജനങ്ങളെ ആഹ്വാനംചെയ്ത് കാർത്യായനി അമ്മ ഉജ്വലമായ ഒരു പ്രസംഗം നടത്തി.
ശ്രോതാക്കൾ ആവേശഭരിതരായി. ഒരധ്യാപിക നിയമലംഘനത്തെ അനുകൂലിച്ച് പൊതുയോഗത്തിൽ പ്രസംഗിച്ചത് ചർച്ചാവിഷയമായി. വിദ്യാഭ്യാസ ഡയറക്ടർ ഇതു സംബന്ധിച്ച റിപ്പോർട്ട് പരിശോധിക്കുകയും നടപടിയെടുക്കുകയും ചെയ്തു. കാർത്യായനി അമ്മയ്ക്ക് താക്കീതും രണ്ടുവർഷം പ്രമോഷൻ തടഞ്ഞുകൊണ്ടുള്ള ഉത്തരവും ഡയറക്ടറിൽനിന്ന് ലഭിച്ചു. ഇത് തികഞ്ഞ അനീതിയാണെന്നുറപ്പിച്ച് ആ ധീരവനിത ജോലി രാജിവച്ച് ദേശീയ പ്രസ്ഥാനത്തിൽ കൂടുതൽ സജീവമായി തുടർന്നു.
കോഴിക്കോട്ടേക്ക്
രാജ്യമൊട്ടാകെ നിയമലംഘന സമരങ്ങൾ ബഹുജനപ്രക്ഷോഭങ്ങളായി പരിവർത്തനപ്പെട്ട കാലഘട്ടമായിരുന്നു. ആയിരക്കണക്കിനാളുകൾ ബ്രിട്ടീഷ് സേനയുടെ ക്രൂരമർദനങ്ങൾക്കിരയായി. ജയിലുകൾ സ്വാതന്ത്ര്യസമര പോരാളികളെക്കൊണ്ടു നിറഞ്ഞു. ബ്രിട്ടീഷ്വിരുദ്ധ സമരങ്ങൾ നാട്ടുരാജ്യങ്ങളിൽ വേണ്ടെന്നും ബ്രിട്ടീഷ് ഭരണ പ്രദേശങ്ങളിൽ മതിയെന്നും ഗാന്ധിജിയുടെ നിർദേശമുണ്ടായിരുന്നതിനാൽ കേരളത്തിൽ മലബാറിലാണ് സമരം ശക്തമായിരുന്നത്.
കോഴിക്കോടും പയ്യന്നൂരുമായിരുന്നു പ്രധാന സമരമുഖങ്ങൾ. കെ. കേളപ്പന്റെ നേതൃത്വത്തിൽ ഉപ്പുസത്യഗ്രഹവും നിയമലംഘന സമരങ്ങളും മലബാറിൽ തുടർന്നുപോന്നു. നിയമലംഘന സമരത്തിൽ പങ്കെടുക്കുവാൻ കാർത്യായനി അമ്മ കോഴിക്കോട്ടെത്തി. അവിടെ മഹിളാ സമാജത്തിന്റെ പ്രവർത്തനങ്ങൾക്ക് നേതത്വംനൽകിയ അവർ സമരമുഖത്ത് മുന്നിട്ടിറങ്ങുവാൻ വനിതകൾക്ക് പ്രചോദനമായി.
സമരമുഖം, ജയിലറ
ബോംബെയിലെ വനിതാ സത്യഗ്രഹികളോട് പോലീസ് നടത്തിയ ക്രൂരതകൾക്കെതിരേ പ്രതിഷേധിക്കാൻ കോഴിക്കോടുള്ള വനിതാ നേതാക്കൾ മുന്നിട്ടിറങ്ങി. 1930 നവംബർ 16ന് ഒരു ജാഥ സംഘടിപ്പിക്കുവാൻ അവർ തീരുമാനിച്ചു. എന്നാൽ ജാഥകൾ നടത്തുന്നതും യോഗങ്ങൾ സംഘടിപ്പിക്കുന്നതും വിലക്കിക്കൊണ്ട് തലേദിവസം ജില്ലാ മജിസ്ട്രേറ്റിന്റെ ഉത്തരവെത്തി.
എം. കാർത്യായനി അമ്മ, മിസിസ് കെ. മാധവൻ നായർ, എ.വി. കുട്ടിമാളു അമ്മ, കെ.ഇ. ശാരദ, ടി. നാരായണി അമ്മ, ഇ. നാരായണിക്കുട്ടി അമ്മ, മിസിസ് ടി.വി. സുന്ദര അയ്യർ, ഗ്രേസി ആരോൺ തുടങ്ങിയ നേതാക്കൾക്കാണ് നോട്ടീസ് ലഭിച്ചത്. എന്നാൽ നിശ്ചയിച്ച ദിവസംതന്നെ നിരോധനാജ്ഞ ലംഘിച്ച് കോഴിക്കോട് നഗരത്തിൽ പ്രകടനം നടത്താൻ കോൺഗ്രസിന്റെ വനിതാ കമ്മിറ്റി തീരുമാനിച്ചു. അതിരാവിലെ നേതാക്കൾ കോഴിക്കോട് തളി ക്ഷേത്രത്തിനു സമീപമുള്ള വെർക്കോട്ട് ഭവനത്തിൽ ഖാദി ധരിച്ച് ഒത്തുകൂടി.
മുന്നിലുള്ള റോഡിൽ കാലിക്കട്ട് പോലീസ് നിലയുറപ്പിച്ചിട്ടുണ്ട്. വെർക്കോട്ട് ഭവനത്തിലെ നാരായണി അമ്മയും അവരുടെ വൃദ്ധയായ അമ്മയും നിയമലംഘനത്തിന് ഒരുങ്ങുന്ന യുവതികളെ അനുഗ്രഹിച്ചു. ത്രിവർണ പതാകകൾ ഉയർത്തിപ്പിടിച്ച് ജാഥയായി വനിതകൾ പുറത്തിറങ്ങിയപ്പോൾ സബ് ഡിവിഷണൽ മജിസ്ട്രേറ്റ് അവരെ തടഞ്ഞു. ജാഥാംഗങ്ങളോടൊപ്പം ഒരു ബാലികയുണ്ടായിരുന്നു. ടി.വി. സുന്ദരയ്യരുടെ മകൾ ജയലക്ഷ്മി. ത്രിവർണപതാകയുമേന്തി ആ പന്ത്രണ്ടുകാരി മറ്റുള്ളവർക്കൊപ്പം ധീരതയോടെ മുന്നോട്ടു നീങ്ങി.
ജയലക്ഷ്മിയുടെ കൈകളിൽനിന്ന് ത്രിവർണപതാക പിടിച്ചുവാങ്ങാൻ പോലീസ് ഇൻസ്പെക്ടർ ശ്രമിച്ചു. എന്നാൽ നിർഭയയായ ആ പെൺകുട്ടി പറഞ്ഞു- ""ഞാൻ ഇത് കൈവിടില്ല''. വിദ്യാർഥിനിയായ ജയലക്ഷ്മിയേയും എം. കാർത്യായനി അമ്മ അടക്കമുള്ള വനിതാ നേതാക്കളെയും പോലീസ് അറസ്റ്റ് ചെയ്ത് കോഴിക്കോട് സ്പെഷൽ സബ് ജയിലിലേക്ക് കൊണ്ടുപോയി.
മുദ്രാവാക്യങ്ങളും ജയ് വിളികളുമായി വലിയൊരു ജനക്കൂട്ടം സ്ഥലത്ത് തടിച്ചുകൂടിയിരുന്നു. പ്രായപൂർത്തിയാകാത്ത ജയലക്ഷ്മിയെ സബ് ഡിവിഷണൽ മജിസ്ട്രേറ്റിന്റെ ഉത്തരവനുസരിച്ച് വിട്ടയച്ചു. കേരളത്തിൽ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത് സ്ത്രീകൾ അറസ്റ്റ് വരിച്ച ആദ്യ സംഭവമായിരുന്നു ഇത്. സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത് അറസ്റ്റ് വരിച്ച ഏറ്റവും പ്രായം കുറഞ്ഞ പെൺകുട്ടിയാണ് ജയലക്ഷ്മി.
കാർത്യായനി അമ്മ, നാരായണിക്കുട്ടി അമ്മ, ഗ്രേസി ആരോൺ, കുമ്മിക്കാവ് അമ്മ, അമ്മുക്കുട്ടി അമ്മ എന്നിവർക്കെതിരേ ക്രിമിനൽ ശിക്ഷാ നിയമപ്രകാരം കേസെടുത്തു. കാർത്യായനി അമ്മ ഒഴികെ മറ്റെല്ലാവരെയും താക്കീത് നൽകി മജിസ്ട്രേറ്റ് വിട്ടയച്ചു.
നല്ലനടപ്പിന് ജാമ്യത്തുക നൽകാൻ മജിസ്ട്രേറ്റ് കാർത്യായനി അമ്മയോട് ആവശ്യപ്പെട്ടുവെങ്കിലും അവരതിനു തയാറായില്ല. രണ്ടു മാസത്തെ തടവായിരുന്നു ശിക്ഷ. വിധിപ്രസ്താവനയിൽ മജിസ്ട്രേറ്റ് ഇങ്ങനെ അഭിപ്രായപ്പെട്ടു: ""മലബാറിലെ സ്ത്രീകൾ രാഷ്ട്രീയപ്രസ്ഥാനത്തിൽ പങ്കുചേരുന്നത് ഇതാദ്യമാണ്. അവർ വീണ്ടും അങ്ങനെ ചെയ്യില്ലെന്നു പ്രതീക്ഷിക്കുന്നു.''
ആദ്യ ജയിൽവാസത്തിനുശേഷം പുറത്തിറങ്ങിയ കാർത്യായനി അമ്മ കോഴിക്കോട്, നിയമലംഘന സമരപരിപാടികളും മഹിളാ സമാജം പ്രവർത്തനങ്ങളുമായി മുന്നോട്ടുപോയി. ഗാന്ധി-ഇർവിൻ ഉടമ്പടിയെ തുടർന്ന് കേരള പ്രവിശ്യ കോൺഗ്രസ് കമ്മിറ്റി 1931 മാർച്ച് 15ന് കോഴിക്കോട്ട് ഒരു നേതൃയോഗം വിളിച്ചുകൂട്ടി. കെ. കേളപ്പൻ പ്രസിഡന്റായി പുതിയ കെപിസിസി നിലവിൽവന്നു. കേളപ്പനു പുറമേ പ്രവർത്തക സമിതി അംഗങ്ങളായി കെ. മാധവനാർ (സെക്രട്ടറി), ടി.വി. സുന്ദരയ്യർ (ട്രഷറർ), പി.കെ. കുഞ്ഞുകൃഷ്ണ മേനോൻ, കുറൂർ നീലകണ്ഠൻ നമ്പൂതിരിപ്പാട്, സി.എച്ച്. ഗോവിന്ദൻ നമ്പ്യാർ, മുഹമ്മദ് അബ്ദു റഹ്മാൻ, എം. കാർത്യായനി അമ്മ എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്. കെപിസിസി പ്രവർത്തകസമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യവനിത കാർത്യായനി അമ്മയാണ്.
1932 ജനുവരിയിൽ കോഴിക്കോട് കടപ്പുറത്ത് നിയമലംഘനം നടത്തി പ്രസംഗിച്ചതിന് കാർത്യായനി അമ്മ വീണ്ടും അറസ്റ്റ് ചെയ്യപ്പെട്ടു. വെല്ലൂർ സെൻട്രൽ ജയിലിൽ ആറു മാസം അവർ ശിക്ഷയനുഭവിച്ചു.
ഗുരുവായൂർ സത്യഗ്രഹത്തിൽ
രണ്ടാം ജയിൽവാസത്തിനുശേഷം തൃശൂരിൽ മടങ്ങിയെത്തിയ കാർത്യായനി അമ്മ പൊതുരംഗത്ത് സജീവമാകുകയും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രധാന നേതാക്കളിലൊരാളായി ഉയർന്നുവരികയും ചെയ്തു. കെ. കേളപ്പന്റെ നേതൃത്വത്തിൽ ഗുരുവായൂർ സത്യഗ്രഹം നടക്കുന്ന കാലമാണ്. സത്യഗ്രഹ സമരപരിപാടികളിലും കേളപ്പന്റെ ഉപവാസത്തെതുടർന്ന് നടന്ന റഫറണ്ടത്തിലും അവർ സവിശേഷമായ പങ്കുവഹിച്ചു. 1932 സെപ്റ്റംബർ 29ന് ഗുരുവായൂർ ബോർഡ് ഹൈസ്കൂൾ പരിസരത്ത് പതിനായിരത്തോളം ആളുകൾ പങ്കെടുത്ത സമ്മേളനം നടന്നു. ഈ മഹാസമ്മേളനത്തിൽ കാർത്യായനി അമ്മ പങ്കെടുക്കുകയും ചർച്ചകൾക്ക് നേതൃത്വം നൽകുകയും ചെയ്തു. 1932 നവംബറിൽ നടന്ന പൊന്നാനി അയിത്തോച്ചാടന സമ്മേളനത്തിലും കാർത്യായനി അമ്മ പങ്കെടുത്തിരുന്നു.
നിയമപഠനത്തിലേക്ക്
ഗാന്ധിജിയുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന കാർത്യായനി അമ്മ തൃശൂരിൽ ഗ്രാമ സമുദ്ധാരണ പ്രവർത്തനങ്ങളിൽ മുഴുകി. ജയിൽവാസവും അലച്ചിലുകളുമൊക്കെയായി അവരുടെ ആരോഗ്യസ്ഥിതി മോശമാകാൻ തുടങ്ങിയിരുന്നു. മദ്രാസ് ലോ കോളജിൽചേർന്ന് നിയമം പഠിക്കുവാൻ തീരുമാനിച്ചെങ്കിലും നിയമലംഘനത്തിനു ശിക്ഷിക്കപ്പെട്ട കാരണത്താൽ പുറത്താക്കപ്പെട്ടു. തുടർന്ന് തിരുവനന്തപുരം ലോ കോളജിൽ ചേർന്ന് പഠനമാരംഭിച്ചു. ഈ സമയത്തായിരുന്നു ഗാന്ധിജിയുടെ അഞ്ചാം കേരളസന്ദർശനം. അന്നത്തെ കൂടിക്കാഴ്ചയാണ് തുടക്കത്തിൽ കണ്ടത്. അതേക്കുറിച്ച് കാർത്യായനി അമ്മ പിന്നീടെഴുതിയതിങ്ങനെ:
1937 ജനുവരിയിൽ തിരുവിതാംകൂർ ക്ഷേത്രപ്രവേശനവിളംബരം സംബന്ധിച്ച ആഘോഷത്തിൽ പങ്കെടുക്കാൻ മഹാത്മാഗാന്ധി തിരുവനന്തപുരത്തെത്തി. അന്ന് ശരീരസുഖമില്ലാതിരുന്നതിനാൽ ഗ്രാമോദ്ധാരണ പ്രവർത്തനവും മറ്റും നിർത്തിവച്ച് ഞാൻ അവിടെ ലാ കോളജിൽ പഠിക്കുകയായിരുന്നു. ഗാന്ധിജിയെ ഈ വിവരം അറിയിച്ചിരുന്നില്ല. ചോദിച്ചാൽ സമ്മതിക്കില്ലെന്ന് എനിക്കറിയാം. അനുസരണക്കേടിനു ഞാൻ ഒരുക്കവുമല്ല...
പൊതുയോഗമെല്ലാം കഴിഞ്ഞ് ഗാന്ധിജി അതിഥിമന്ദിരത്തിലെത്തി. കേരളത്തിലെ പ്രവർത്തകരുമായി ചർച്ചതുടങ്ങി. ഞാൻ ആരും കാണാതെ ഒരു മൂലയിൽ ഇരിപ്പായി. ആ ഭാഗത്തേക്കു വിരൽ ചൂണ്ടിക്കൊണ്ട് "ആരാണ് അവിടെ?’ എന്ന് അദ്ദേഹം ചോദിച്ചു.
ഞാൻ പരുങ്ങലിലായി. ദേഹമാസകലം വിയർത്തു. മറുപടി പറയാൻ നാവു പൊങ്ങിയില്ല. കുറ്റംചെയ്ത കുട്ടിയെപ്പോലെ ഞാൻ മിഴിച്ചുനിന്നു...
"അത് കാർത്യായനിയമ്മ' ചങ്ങനാശേരി പരമേശ്വരൻപിള്ള പറഞ്ഞു. ഗാന്ധിജി എന്നെ വിളിച്ച് അടുത്തിരുത്തി. "ഖാദിപ്രവർത്തനമൊക്കെ എങ്ങനെയിരിക്കുന്നു?’ എന്നും മറ്റും ചോദ്യമായി. ഞാൻ എന്തു പറയും!... ചങ്ങനാശേരി പറഞ്ഞു: "കാർത്യായനിയമ്മ ഇപ്പോൾ ഇവിടെ ലാകോളജിൽ പഠിക്കുകയാണ്.’
ഞാൻ ഗാന്ധിജിയോടു തുറന്നു പറഞ്ഞു: "എന്റെ ശരീരസ്ഥിതി ഖാദിപ്രവർത്തനത്തിന് എന്നെ അനുവദിക്കുന്നില്ല'.
ഇതു കേട്ടതും ഗാന്ധിജി പറഞ്ഞു: "ഓ, ശരി. ഈ ശരീരസ്ഥിതി നിന്നെ നിയമപഠനത്തിന് അനുവദിക്കുന്നുണ്ട് അല്ലേ?’ ആ സ്വരത്തിൽ കോപവും അസ്വാരസ്യവും നിറഞ്ഞുനിന്നു. ഞാൻ ഒന്നു പരുങ്ങി പറഞ്ഞു: "ചിലപ്പോൾ ക്ലാസിൽ പോകും. ബാക്കി സമയം കിടക്കയിൽ കിടന്നുകൊണ്ടു പുസ്തകം വായിക്കും...’
"ഇത്രയും കഷ്ടപ്പെട്ട് നീ എന്തിനു നിയമം പഠിക്കുന്നു? പ്രാക്ടീസ് ചെയ്യണമെന്ന ഉദ്ദേശ്യമുണ്ടോ?’
"നിയമത്തിൽ എന്തുണ്ട് എന്നറിയണം ഇപ്പോൾ അതു മാത്രമാണ് എന്റെ ഉദ്ദേശ്യം.’
ഗാന്ധിജിയുടെ ശാന്തഗംഭീരവും ഫലിതഭാസുരവുമായ സ്വരം: "നീ പരീക്ഷ പാസായതിനുശേഷം പ്രാക്ടീസ് ചെയ്യുമോ ഇല്ലയോ എന്നു ഞാൻ നോക്കിയിരിക്കും. അപ്പോൾ കാണാം...’’
നിയമപഠനം പൂർത്തിയാക്കിയ കാർത്യായനി അമ്മ തൃശൂരിൽ പ്രാക്ടീസ് ആരംഭിച്ചു. ഇ. ഇക്കണ്ടവാര്യർ, സി. അച്യുതമേനോൻ, സി.എ. ഔസേഫ്, സി.
ആർ. ഇയ്യുണ്ണി എന്നിവർക്കൊപ്പം കാർത്യായനി അമ്മ തൃശൂർ കോടതിയിൽ പ്രാക്ടീസ് ചെയ്തിരുന്നു. നീതി നിഷേധിക്കപ്പെട്ടവരുടെ ശബ്ദമായി കോടതിമുറികളിൽ അവർ ജ്വലിച്ചു.
വാക്കുകൾ ജ്വലിച്ച "സർവോദയ'
1945ലായിരുന്നു കാർത്യായനി അമ്മയുടെ വിവാഹം. അഖിലേന്ത്യാ ചർക്ക സംഘത്തിന്റെ തമിഴ്നാട് സെക്രട്ടറിയായിരുന്ന എൻ. രാമസ്വാമി ആയിരുന്നു ഭർത്താവ്. തൃശൂരിലെ പ്രാക്ടീസ് ഉപേക്ഷിച്ച് തമിഴ്നാട്ടിൽ തഞ്ചാവൂരിലെ ശ്രീനിവാസപുരത്ത് കാർത്യായനി അമ്മ ഖാദി പ്രചാരണ പ്രവർത്തനങ്ങളിലും സർവോദയ പ്രവർത്തനങ്ങളിലും വ്യാപൃതയായി.
1974ൽ തൃശൂരിൽ മടങ്ങിയെത്തി ഭർത്താവിനെപ്പം "സർവോദയ' എന്ന ഇംഗ്ലീഷ് മാസിക പ്രസിദ്ധീകരിച്ചു. ഗാന്ധിയൻ ആശയങ്ങൾ, സ്ത്രീ സമുദ്ധാരണം, സാമൂഹിക നീതി, പൗരബോധം എന്നിങ്ങനെ വിവിധ ആശയധാരകൾ മാസികയിലൂടെ വിനിമയം ചെയ്യപ്പെട്ടു. ഭർത്താവിന്റെ മരണശേഷം 1980 വരെ കാർത്യായനി അമ്മ ഒറ്റയ്ക്ക് "സർവോദയ' മാസിക പ്രസിദ്ധീകരിച്ചിരുന്നു.
നാടിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടിയ ഈ ധീരവനിതയുടെ ജീവിതം തലമുറകൾക്ക് പാഠവും പ്രചോദനവുമാണ്. ഗാന്ധിയൻ ആശയങ്ങൾ മുറുകെപ്പിടിച്ച അവർ അധികാരത്തിന്റെയും അംഗീകാരത്തിന്റെയും പിന്നാലെ പോയില്ല. 1951ൽ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കോണ്‍ഗ്രസ് ആവശ്യപ്പെട്ടെങ്കിലും അവർ വിസമ്മതിച്ചു.
സാന്പത്തിക പരാധീനതകൾക്കിടയിൽപോലും സ്വാതന്ത്ര്യസമര പെൻഷൻ വാങ്ങാൻ കാർത്യായനി അമ്മ തയാറായില്ല. ദേശീയ പ്രസ്ഥാനത്തിൽ സമരാഗ്നിയായി ജ്വലിച്ച എം. കാർത്യായനി അമ്മ, പക്ഷേ ചരിത്രത്താളുകളിൽ അടയാളപ്പെട്ടില്ല. സ്വന്തം നാട്ടിൽ അവർക്കൊരു സ്മാരകം ഉയർന്നുമില്ല.
അവലംബം: ദ ഹിസ്റ്ററി ഓഫ് ഫ്രീഡം മൂവ്മെന്റ് ഇൻ കേരള (വോള്യം2),
പ്രഫ. പി.കെ.കെ. മേനോൻ
International
വാഷിംഗ്ഡൺ ഡിസി: നാസയുടെ ആർട്ടമിസ് 2 ചന്ദ്രനിലേക്കു യാത്ര തിരിച്ചുകഴിഞ്ഞു. 10 ദിവസം നീളുന്ന ചരിത്ര ദൗത്യത്തിൽ റീഡ് വൈസ്മാന്, വിക്ടര്‍ ഗ്ലോവര്‍, ക്രിസ്റ്റീന കോച്ച്, ജെറമി ഹാന്സെന് എന്നീ നാലു യാത്രക്കാരാണു പങ്കെടുക്കുന്നത്. ഇതിലെ യാത്രക്കാർക്ക് വലിയ ദൗത്യങ്ങളാണുള്ളത്.
അതിൽ ഏറ്റവും പ്രധാനപ്പെട്ടത് പ്രോക്സിമിറ്റി ഓപ്പറേഷന്‍സ് ഡെമോണ്‍സ്ട്രേഷനാണ്. അടുത്ത ദൗത്യത്തിൽ ചന്ദ്രനില്‍ ഇറങ്ങുമ്പോഴോ മറ്റ് പേടകങ്ങളുമായി ബന്ധിപ്പിക്കുമ്പോഴോ സാങ്കേതിക സംവിധാനങ്ങൾ പരാജയപ്പെടുന്ന സാഹചര്യമുണ്ടായാൽ പേടകത്തെ നിയന്ത്രിക്കാനുള്ള മനുഷ്യ നിയന്ത്രിത സംവിധാനം (മാനുവൽ പൈലറ്റിംഗ് സിസ്റ്റം) എങ്ങനെ പ്രവർത്തിപ്പിക്കണമെന്ന പരീക്ഷണമാണിത്.
»» ആദ്യ ദിവസം ««
വിക്ഷേപിക്കപ്പെട്ട ദിവസം വളരെ നിർണായകമായിരുന്നു. ഭൂമിയുടെ അന്തരീക്ഷം കടന്നു ഭ്രമണപഥത്തിലേക്ക് എത്തുക എന്നതായിരുന്നു അത്. ഏകദേശം എട്ടു മിനിറ്റുകൊണ്ടാണ് എസ്എൽഎസ് റോക്കറ്റ് ഭൂമിയുടെ അന്തരീക്ഷം ഭേദിച്ചത്. ഈ ഘട്ടത്തിലാണ് ഏറ്റവും ശക്തിയേറിയ ബൂസ്റ്ററുകൾ പ്രവർത്തിപ്പിക്കേണ്ടത്. അത് വിജയകരമായി പൂർത്തിയാക്കി. പിന്നീട്, പേടകം ബഹിരാകാശത്ത് ഭൂമിയെ വലംവയ്ക്കും. ഈ സമയത്ത് ഇന്റെറിം ക്രയോജനിക് പ്രൊപ്പൽഷൻ സ്റ്റേജ് (ഐസിപിഎസ്) പേടകത്തിൽനിന്നു വേർപെടും. തുടർന്ന് പ്രോക്സിമിറ്റി ഒാപ്പറേഷൻസ് നടക്കും. അതായത് വേർപെട്ട ഐപിഎസിനു ചുറ്റും പേടകം വലംവയ്ക്കും. അത് മാനുവൽ സംവിധാനം ഉപയോഗിച്ചായിരിക്കും നിയന്ത്രിക്കുക. ഭാവിയിലെ ചാന്ദ്ര ദൗത്യങ്ങളില്‍ ഒരു പേടകത്തെ മറ്റ് പേടകങ്ങളുമായി ബന്ധിപ്പിക്കുന്നതിനുള്ള പരിശീലനമാണിത്. തുടർന്ന് വിശ്രമം.
»» രണ്ടാം ദിവസം ««
ഭൂമിയുടെ ഭ്രമണപഥം വിട്ട് ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് പേടകത്തെ തിരിച്ചുവിടുകയെന്ന പ്രവർത്തനമാണ് ഈ ദിവസത്തെ പ്രധാന ദൗത്യം. അതിനായി ഓറിയോണിന്റെ എൻജിൻ അരമണിക്കൂർ തുടർച്ചയായി ജ്വലിപ്പിക്കും. ഭൂമിയുടെ കാന്തികവലയത്തിന് പുറത്തെത്തുന്പോൾ യാത്രികരുടെ എല്ലുകൾക്കും മസിലുകൾക്കും ബലക്ഷയം ഉണ്ടാവാറുണ്ട്. ഇതിനെ പ്രതിരോധിക്കുന്നതിനായി യാത്രാപേടകമായ ഓറിയോണിൽ സജ്ജമാക്കിയിരിക്കുന്ന ഫ്ലൈവീൽ എന്ന ഉപകരണത്തിന്റെ പ്രവർത്തനവും രണ്ടാം ദിവസം പരീക്ഷിക്കും.
»» മൂന്നാം ദിവസം ««
ഭൂമിയിൽ സിമുലേറ്ററുകളിൽ പരിശീലിച്ച (ഒരു യഥാർഥ സാഹചര്യത്തെ അല്ലെങ്കിൽ പ്രക്രിയയെ എങ്ങനെ നേരിടണമെന്ന് കംപ്യൂട്ടറോ മറ്റു യന്ത്ര സംവിധാനങ്ങളോ ഉപയോഗിച്ചു നടത്തുന്ന പരിശീലനം) കാര്യങ്ങളുടെ റിഹേഴ്സൽ ബഹിരാകാശത്തു (സീറോ ഗ്രാവിറ്റിയിൽ) നടത്തും. യാത്രാ പേടകത്തിലെ സുരക്ഷാ സംവിധാനങ്ങളുടെ പ്രവർത്തനം പരിശോധിക്കും. അടിയന്തര മെഡിക്കല്‍ ചികിത്സാ രീതികളും യാത്രക്കാർ പരിശീലിക്കും.
»» നാലാം ദിവസം ««
പേടകത്തിന്റെ സഞ്ചാരത്തിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തും. പതിയെപ്പതിയെ പേടകത്തെ ഉയർത്തുകയും ചെയ്യും. കറക്ഷൻ ബേൺ നടത്തിയാണു സഞ്ചാര പാത നിയന്ത്രിക്കുക. ചന്ദ്രനോടു കൂടുതൽ അടുക്കുന്ന ദിവസമായതിനാൽ ചന്ദ്രന്റെ വിവിധ ആംഗിളിലുള്ള ചിത്രങ്ങൾ പകർത്തും. കൂടാതെ ഭൂമിയിലെ മിഷൻ കൺട്രോൾ സംവിധാനവുമായി ആശയവിനിമയം നടത്തും. പരീക്ഷണങ്ങൾ മുൻകൂട്ടി നിശ്ചയിച്ച പ്രകാരം നടന്നാൽ തെരഞ്ഞെടുക്കപ്പെട്ട മാധ്യമങ്ങളുമായി യാത്രക്കാർക്കു സംസാരിക്കാനാവും.
»» അഞ്ചാം ദിവസം ««
ചന്ദ്രന്റെ ഗുരുത്വാകർഷണ മേഖലയിൽ പ്രവേശിക്കുന്ന ദിനം. ചന്ദ്രന്റെ ഗുരുത്വാകർഷണം കൂടുതൽ അനുഭവപ്പെടും. പേടകത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുന്നതടക്കമുള്ള സാഹചര്യങ്ങളെ മുൻകൂട്ടിക്കണ്ട് സുരക്ഷാ സംവിധാനങ്ങൾ പരീക്ഷിക്കും. സ്പേസ് സ്യൂട്ടുകൾ ധരിക്കാനും പരിശീലിക്കും.
»» ആറാം ദിവസം ««
ചന്ദ്രന്റെ ഉപരിതലത്തിൽനിന്ന് 6437 കിലോമീറ്റർ ഉയരത്തിൽ പേടകമെത്തും. നാസയിലെ ശാസ്ത്രജ്ഞർ ഈ ദിനത്തെ ഡേ ഓഫ് എക്സൈറ്റ്മെന്റ് (ആവേശത്തിന്റെ ദിവസം) എന്നാണു വിശേഷിപ്പിച്ചത്. ചന്ദ്രന്റെ ഡാർക്ക് ഏരിയയിലൂടെ (ഇരുണ്ട വശം) പേടകം സഞ്ചരിക്കും. ആ സമയത്തു മാത്രം നടത്തേണ്ട ചില പരീക്ഷണങ്ങൾ യാത്രക്കാർ നടത്തും. ഏകദേശം മൂന്നു മണിക്കൂറോളം സമയം പേടകം ചന്ദ്രന്റെ ഡാർക്ക് ഏരിയയിലായിരിക്കും. ചന്ദ്രനിലെ പ്രകൃതിയെ അടുത്തറിയാൻ കഴിയുന്നതും ഈ ദിവസമാണ്. ഗർത്തങ്ങളുടെയും കുന്നുകളുടെയും വ്യക്തമായ ചിത്രങ്ങൾ ഈ സയം യാത്രക്കാർ പകർത്തും.
»» ഏഴാം ദിവസം ««
ചന്ദ്രനെ വലംവച്ച ശേഷം മടക്കയാത്ര ആരംഭിക്കുന്ന ദിവസം. നാലു ദിവസം കൊണ്ട് ശേഖരിച്ചവിവരങ്ങളും നടത്തിയതുമായ പരീക്ഷണങ്ങളുടെ ഫലങ്ങളും ഭൂമിയിലെ മിഷൻ കൺട്രോളിലുള്ള വിദഗ്ധർക്കു കൈമാറും. കൂടാതെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലുള്ളവരുമായി റേഡിയോ ഉപയോഗിച്ച് ആശയവിനിമയം നടത്തും.
»» എട്ടാം ദിവസം ««
ഭൂമിയുടെ കാന്തികവലയത്തിനു പുറത്തെത്തുന്പോൾ ബഹിരാകാശവികിരണങ്ങള്‍ എങ്ങനെ മനുഷ്യശരീരത്തെ ബാധിക്കുന്നു എന്ന പരീക്ഷണം നടത്തും. ഈ പരീക്ഷണം വളരെ നിർണായകമാണ്. പേടകത്തിലെ ജലസംഭരണിയുടെ പ്രവർത്തനവും ഹീറ്റ് ഷീൽഡിന്റെ പ്രവർത്തനവും പരീക്ഷിക്കും. വികിരണങ്ങലിൽനിന്നു സംരക്ഷണം നൽകാൻ തയാറാക്കിയിരിക്കുന്ന സംവിധാനങ്ങളാണിവ. മടക്കയാത്രയിലെ കറക്ഷൻ ബേൺ ആവശ്യമായി വരുന്ന ദിവസം. ഗതി നിയന്ത്രിക്കുന്ന സംവിധാനങ്ങളുടെ പ്രവർത്തനം പരിശോധിക്കുന്നതും എട്ടാം ദിവസമാണ്.
»» ഒന്‍പതാം ദിവസം ««
ബഹിരാകാശത്തിൽനിന്നു ഭൂമിയുടെ അന്തരീക്ഷത്തിലേക്കു പ്രവേശിക്കുന്ന ദിവസം. ഭൂമിയിൽ ഇറങ്ങുന്പോൾ യാത്രക്കാർക്കുണ്ടാവുന്ന പ്രശ്നങ്ങളെയും മാറ്റങ്ങളെയും പ്രതിരോധിക്കുന്നതിനുള്ള സംവിധാനങ്ങൾ പരീക്ഷിക്കും. അതിനായി പ്രത്യേകം തയാറാക്കിയിരികകുന്ന ‘കംപ്രഷന്‍ വസ്ത്രങ്ങ’ളുടെ പ്രവർത്തനം പരീക്ഷിക്കും. പേടകത്തിനുള്ളിലെ ഉപകരണങ്ങൾക്ക് സ്ഥാനചലനം സംഭവിക്കാതിരിക്കാനുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തും.
»» പത്താം ദിവസം ««
വിക്ഷേപണ ദിവസംപോലെതന്ന ഏറ്റവും നിർണായകമായ ദിവസം. ഭൂമിയിലേക്കുള്ള മടങ്ങിവരവിന്റെ ദിവസം. മണിക്കൂറില്‍ ഏകദേശം 40,000 കിലോമീറ്റര്‍ വേഗത്തിൽ ഓറിയോൺ ഭൂമിയുടെ അന്തരീക്ഷത്തിലേക്കു പ്രവേശിക്കും. ആ സമയം 2,760 ഡിഗ്രി സെല്‍ഷസ് ചൂടിനെയാണു യാത്രാപേടകത്തിനു പ്രതിരോധിക്കേണ്ടത്. ഇത് സൂര്യന്റെ ഉപരിതലത്തിലെ ചൂടിന്റെ പകുതിയോളമാണ്. ഈ കടുത്ത ചൂടിനെ പ്രതിരോധിച്ച് നിയന്ത്രിത ലാൻഡിംഗ് നടത്തും. പേടകം പസിഫിക് സമുദ്രത്തിനു മുകളിലെത്തുന്പോൾ പാരഷൂട്ടുകൾ നിവരും. മൂന്നു പാരഷൂട്ടുകളാണ് ഇതിനായി ഉപയോഗിക്കുക. ഇതോടെ വേഗം കുറയുന്ന പേടകം സാന്‍ ഫ്രാന്‍സിസ്കോ തീരത്തിനു സമീപം സമുദ്രത്തില്‍ പതിക്കും. പേടകത്തിനായി കാത്തുനിൽക്കുന്ന യുഎസ് നാവികസേന യാത്രികരെയും പേടകത്തെയും സുരക്ഷിതമായി വീണ്ടെടുത്ത് കരയിലെത്തിക്കും.
Sports
നേപ്പിയര്‍: ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിന്റെ 254 വര്‍ഷത്തെ ചരിത്രത്തിനിടെ ആദ്യമായി ഒരു താരം തുടര്‍ച്ചയായ അഞ്ച് പന്തില്‍ വിക്കറ്റ് വീഴ്ത്തി.
ന്യൂസിലന്‍ഡ് ആഭ്യന്തര ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് ടൂര്‍ണമെന്റായ പ്ലങ്കറ്റ് ഷീല്‍ഡില്‍ സെന്‍ട്രല്‍ ഡിസ്ട്രിക്റ്റിന്റെ ബ്രെറ്റ് റാന്ഡലാണ് അത്യപൂര്‍വ ചരിത്രം സ്വന്തമാക്കിയത്. നോര്‍ത്തേണ്‍ ഡിസ്ട്രിക്റ്റിന് എതിരായ മത്സരത്തില്‍ ഫാസ്റ്റ് ബൗളറായ ബ്രെറ്റ് റാന്‍ഡല്‍ 11 ഓവറില്‍ 25 റണ്‍സ് വഴങ്ങി ഏഴ് വിക്കറ്റ് സ്വന്തമാക്കി.
സെന്‍ട്രല്‍ ഡിസ്ട്രിക്റ്റിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 373ന് എതിരേ, ഒന്നാം ഇന്നിംഗ്സിനായി ക്രീസില്‍ എത്തിയപ്പോഴായിരുന്നു നോര്‍ത്തേണ്‍ ഡിസ്ട്രിക്റ്റിനെ റാന്‍ഡല്‍ എറിഞ്ഞിട്ടത്. 82 റണ്‍സില്‍ ഒന്നാം ഇന്നിംഗ്സില്‍ പുറത്തായ നോര്‍ത്തേണ്‍ ഡിസ്ട്രിക്റ്റ് ഫോളോ ഓണ്‍ വഴങ്ങി. രണ്ടാംദിനം അവസാനിക്കുമ്പോള്‍ രണ്ടാം ഇന്നിംഗ്സില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സ് നോര്‍ത്തേണ്‍ ഡിസ്ട്രിക്റ്റ് നേടിയിട്ടുണ്ട്. രണ്ടാം ഇന്നിംഗ്സില്‍ റാന്ഡലിന് വിക്കറ്റ് വീഴ്ത്താന്‍ സാധിച്ചില്ല.
International
ധാക്ക: ബംഗ്ലാദേശിൽ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബിഎൻപി) മൂന്നിൽ രണ്ടു ഭൂരിപക്ഷം നേടി അധികാരം പിടിച്ചു. 209 സീറ്റുകൾ നേടിയാണ് ബിഎൻപി 20 വർഷത്തിനുശേഷം ഭരണത്തിൽ തിരിച്ചെത്തുന്നത്.
ബിഎൻപി ചെയർമാൻ താരിഖ് അൻവർ പ്രധാനമന്ത്രിയാകും. ബിഎൻപിക്കു വെല്ലുവിളിയാകുമെന്ന വിലയിരുത്തിയ ജമാഅത്തെ ഇസ്ലാമി വെറും 68 സീറ്റിലൊതുങ്ങി. മുൻ പ്രധാനമന്ത്രി ഷേഖ് ഹസീനയുടെ അവാമി ലീഗിനു മത്സരിക്കാൻ വിലക്കുണ്ടായിരുന്നു.
രണ്ടു സീറ്റിലെ ഫലപ്രഖ്യാപനം തെരഞ്ഞെടുപ്പ് കമ്മീഷൻ നീട്ടിവച്ചിരിക്കുകയാണ്. 299 സീറ്റുകളിലേക്കാണു തെരഞ്ഞെടുപ്പ് നടന്നത്. സ്ഥാനാർഥിയുടെ മരണത്തെത്തുടർന്ന് ഒരിടത്ത് തെരഞ്ഞെടുപ്പ് നടന്നില്ല.
ഒരു കാലത്ത് ബിഎൻപിയുടെ സഖ്യകക്ഷിയായിരുന്നു ജമാഅത്തെ ഇസ്ലാമി. 2001-2006 കാലത്തെ ബിഎൻപി സർക്കാരിൽ ജമാഅത്തെ ഇസ്ലാമിയുടെ രണ്ടു മന്ത്രിമാരുണ്ടായിരുന്നു. ഒരു പ്രത്യേക പാർട്ടിയോട് ഭരണകൂടത്തിൽ ഒരു വിഭാഗം പക്ഷപാതിത്വം കാണിച്ചുവെന്ന് ജമാഅത്തെ ഇസ്ലാമിയും സഖ്യകക്ഷികളും ആരോപിക്കുന്നു. എന്നാൽ, തെരഞ്ഞെടുപ്പ് കമ്മീഷൻ ആരോപണം തള്ളി.
ഷേഖ് ഹസീനയെ പുറത്താക്കിയ പ്രക്ഷോഭത്തിനു നേതൃത്വം നല്കിയ "വിവേചനത്തിനെതിരേ വിദ്യാർഥികൾ'എന്ന വിദ്യാർഥി സംഘടന പിന്നീട് രൂപവത്കരിച്ച നാഷണൽ സിറ്റിസൻ പാർട്ടി (എൻസിപി) ജമാഅത്തെ ഇസ്ലാമിയുടെ സഖ്യകക്ഷിയായിരുന്നു. ആറു സീറ്റാണ് എൻസിപിക്കു കിട്ടിയത് ഇന്ത്യൻ അതിർത്തിയിലെ സത്ഖിര, കുഷ്തിയ, രംഗ്പുർ മേഖലകളിലാണ് പ്രധാനമായും ജമാഅത്തെ ഇസ്ലാമി വിജയിച്ചത്. ഷേഖ് ഹസീന സർക്കാർ ജമാഅത്തെ ഇസ്ലാമിയെ നിരോധിച്ചിരുന്നു. 2024ലെ പ്രക്ഷോഭത്തിനുശേഷമാണു നിരോധനം നീക്കിയത്.
2024ൽ നടന്ന ജനകീയ പ്രക്ഷോഭത്തിൽ ഷേഖ് ഹസീന സ്ഥാനഭൃഷ്ടയാക്കപ്പെട്ടശേഷം നടന്ന ആദ്യ തെരഞ്ഞെെടുപ്പാണിത്. ഹസീന ഇന്ത്യയിൽ അഭയം തേടിയിരിക്കുകയാണ്. താരിഖ് റഹ്മാനെ വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദനം അറിയിച്ചു. ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനു താരിഖ് റഹ്മാൻ മുൻഗണന നല്‍കുമെന്നാണു വിലയിരുത്തൽ. ഷേഖ് ഹസീനയെ പുറത്താക്കിയശേഷം ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ബന്ധത്തിൽ കാര്യമായ വിള്ളൽ സംഭവിച്ചിരുന്നു.
ചൈനയും പാക്കിസ്ഥാനും തെരഞ്ഞെടുപ്പു വിജയത്തിൽ ബിഎൻപി ചെയർമാനെ അഭിനന്ദിച്ച. ഷേക്ക് ഹസീനയെ വിചാരണാനടപടികൾക്കായി വിട്ടുകിട്ടാൻ ഇന്ത്യയോട് ആവശ്യപ്പെടാൻ ബിഎൻപി തീരുമാനിച്ചു. ബിഎൻപിയുടെ മുതിർന്ന നേതാവ് സലാഹുദീൻ അഹമ്മദാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഇന്ത്യയുൾപ്പെടെയുള്ള അയൽരാജ്യങ്ങളുമായി പരസ്പര സഹകരണത്തിലൂന്നിയുള്ള സൗഹൃദബന്ധം നിലനിർത്തണമെന്നാണ് പാർട്ടിയുടെ നിലപാടെന്നും എന്നാൽ, ഷേക്ക് ഹസീന വിചാരണ നേരിടണമെന്നത് പാർട്ടി നിലപാടാണെന്നും സലാഹുദീൻ കൂട്ടിച്ചേർത്തു.
പാർലമെന്റിന് ഉപരിസഭ, പ്രധാനമന്ത്രിക്കു രണ്ടു ടേം മാത്രം തുടങ്ങിയവ ഉൾപ്പെടെയുള്ള 84 പോയിന്റ് പരിഷ്കരണ പാക്കേജിനായി നടന്ന റഫറണ്ടത്തിൽ അനുകൂലമായി വോട്ട് ഭൂരിപക്ഷം പേരും വോട്ട് ചെയ്തു. 4.80 കോടി വോട്ടർമാർ "ജൂലൈ നാഷണൽ ചാർട്ടർ’ എന്നറിയപ്പെടുന്ന പരിഷ്കരണ നടപടിക്ക് അനുകൂലമായി വോട്ട് ചെയ്തു. 2.25 കോടി വോട്ടർ വിയോജിച്ചു.
Special News
മനുഷ്യൻ തീ ഉപയോഗിച്ചതുമായി ബന്ധപ്പെട്ട് പുതിയ കണ്ടെത്തലുകൾ. ആദ്യകാല മനുഷ്യരെക്കുറിച്ചുള്ള അന്വേഷണങ്ങളിലെ സുപ്രധാന വഴിത്തിരിവായത് ഇംഗ്ലണ്ടിലെ സഫോക്കിലെ ബണ്‍ഹാം എന്ന ഗ്രാമത്തില്‍ നടന്ന ഖനനപ്രവര്‍ത്തനങ്ങളാണ്.
മനുഷ്യ പരിണാമവഴികളിലെ സുപ്രധാനഘട്ടമായിരുന്നു തീ ഉപയോഗിക്കാനും നിയന്ത്രിക്കാനുമുള്ള കണ്ടെത്തല്‍. ഗവേഷകരുടെ പുതിയ കണ്ടെത്തലുകള്‍ പ്രകാരം, നമ്മള് വിശ്വസിച്ചിരുന്നതിനേക്കാള്‍ വളരെ മുമ്പുതന്നെ, ഏകദേശം 400,000 വര്‍ഷങ്ങള്‍ക്ക് മുമ്പ് ആദിമ മനുഷ്യര്‍ തീ ഉണ്ടാക്കുകയും നിയന്ത്രിക്കുകയും ചെയ്തിരുന്നു.
മനുഷ്യന് തീ ഉണ്ടാക്കുന്നത് എപ്പോള്‍ ആരംഭിച്ചു എന്നതിനെക്കുറിച്ചുള്ള ദീര്‍ഘകാല അനുമാനങ്ങളെ വെല്ലുവിളിക്കുന്നതാണ് പുതിയ കണ്ടെത്തല്‍. ഇതുവരെ കണ്ടെത്തിയതില്‍നിന്ന്, മനുഷ്യര്‍ തീ ഉണ്ടാക്കിയതിന്റെ വ്യക്തമായ തെളിവ് ഏകദേശം 50,000 വര്‍ഷങ്ങള്‍ക്ക് മുമ്പ് വടക്കന്‍ ഫ്രാന്‍സില്‍നിന്നാണ് ലഭിച്ചത്.
പത്തു ലക്ഷം വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ മനുഷ്യര്‍ പ്രകൃതിദത്ത തീ ഉപയോഗിച്ചിരുന്നതായി അറിയപ്പെട്ടിരുന്നെങ്കിലും, അവര്‍ക്ക് സ്വയം തീ കത്തിക്കാന്‍ കഴിയുമെന്നതിന് തെളിവുകള്‍ കുറവായിരുന്നു. പുതിയ കണ്ടെത്തലുകള്‍ സൂചിപ്പിക്കുന്നത് ഈ വൈദഗ്ധ്യം വളരെ നേരത്തെ തന്നെ വികസിച്ചു എന്നാണ്.
കരിഞ്ഞുപോയ മണ്ണ്, തീപ്പൊള്ളലേറ്റ കല്ലുപകരണങ്ങള്‍, ഇരുമ്പടങ്ങിയ ലോഹശില (കല്ലുകൊണ്ട് അടിക്കുമ്പോള്‍ തീപ്പൊരി ഉണ്ടാകുന്ന ധാതു) എന്നിവ ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. ലോഹശില ഈ പ്രദേശത്ത് സ്വാഭാവികമായി കാണപ്പെടുന്നതല്ല.
ഇതു സൂചിപ്പിക്കുന്നത് നിരവധി കിലോമീറ്റര്‍ അകലെയുള്ള തീരപ്രദേശങ്ങളില്‍നിന്നു കൊണ്ടുവന്നതാണെന്നും തീ കത്തിക്കാനുള്ള ഉപകരണമായി ഉപയോഗിച്ചിരിക്കാമെന്നുമാണ്.
കളിമണ്ണിന്റെ ചില ഭാഗങ്ങള്‍ 700 ഡിഗ്രി സെല്‍ഷ്യസില്‍ കൂടുതല്‍ താപനിലയില്‍ ആവര്‍ത്തിച്ച് ചൂടാക്കിയിട്ടുണ്ടെന്ന് ജിയോകെമിക്കല്‍ പരിശോധനകള്‍ കാണിച്ചു. ഇതു സൂചിപ്പിക്കുന്നത്, ഇവിടെ ക്യാമ്പ് ഫയര്‍ അല്ലെങ്കില്‍ അടുപ്പ് പതിവായി ഉപയോഗിച്ചിരിക്കാമെന്നാണ്.
ആദ്യകാല നിയാണ്ടര്ത്തലുകളാണ് തീ ഉപയോഗിച്ചിരുന്നതെന്നാണ് ശാസ്ത്രജ്ഞര്‍ വിശ്വസിക്കുന്നത്. ഹോമോ സാപ്പിയന്‍സ് ആഫ്രിക്ക വിട്ടുപോയി വളരെ കഴിഞ്ഞ്, ഏകദേശം 100,000 വര്‍ഷങ്ങള്‍ക്ക് മുമ്പ് ആണെന്ന് കരുതപ്പെടുന്നു.
ബ്രിട്ടനില്‍നിന്നും യൂറോപ്പില്‍നിന്നുമുള്ള ഫോസില്‍ തെളിവുകള്‍ അക്കാലത്ത് ആദ്യകാല നിയാണ്ടര്‍ത്തലുകള്‍ ഈ പ്രദേശത്ത് താമസിച്ചിരുന്നു എന്ന അനുമാനത്തെ പിന്തുണയ്ക്കുന്നു.
മനുഷ്യപരിണാമത്തെ മനസിലാക്കുന്നതില്‍ ഈ കണ്ടെത്തലിനു വലിയ സ്വാധീനമുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു. തീയുടെ നിയന്ത്രണം ചൂട്, വെളിച്ചം, വേട്ടക്കാരില്‍ നിന്നുള്ള സംരക്ഷണം, ഭക്ഷണം പാകം ചെയ്യാനുള്ള കഴിവ് എന്നിവ ഇവര്‍ക്ക് അറിയമായിരുന്നു.
ഈ ഗുണങ്ങള്‍ തലച്ചോറിന്റെ വികസനം, സാമൂഹികബന്ധം, വടക്കന്‍ യൂറോപ്പ് പോലുള്ള തണുത്ത കാലാവസ്ഥകളില്‍ അതിജീവനം എന്നിവയെ സഹായിച്ചിരിക്കാം.